തെങ്ങിനെ ബാധിക്കുന്ന വിവിധ രോഗങ്ങളും പ്രതി വിധിയും

കൂമ്പുചീയല്‍

തെങ്ങിലെ കൂമ്പുചീയലിന്റെ കാരണം ‘ഫൈറ്റോഫ്‌തോറോ പാമിവോറ’ എന്ന രോഗാണുവാണ്. നാമ്പോലയ്ക്ക് ചുറ്റുമുള്ള ഒന്നോ രണ്ടോ ഇലകള്‍ക്ക് മഞ്ഞനിറം ഈ രോഗത്തിന്റെ ആരംഭമായി കണക്കാക്കാം. ക്രമേണ നാമ്പ് ഉണങ്ങി വാടിപ്പോകുന്നു. ഓലകളുടെ ചുവടുഭാഗം ഇതോടൊപ്പം തന്നെ അഴുകി ഒരു തരം ദുര്‍ഗന്ധം പുറപ്പെടുവിക്കുന്നു. ആരംഭദശയില്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ രോഗം ഗുരുതരമായി തെങ്ങ് നശിച്ച് പോകാന്‍ സാധ്യതയുണ്ട്. നാമ്പ് നശിച്ച് കഴിഞ്ഞു കുറച്ചുനാള്‍ കൂടി ചുറ്റുമുള്ള ഓലകളും മറ്റും വാടിപ്പോകാതെ അതേപടി നില്‍ക്കും. എല്ലാ പ്രായത്തിലുള്ള തെങ്ങിനേയും ഇത് ബാധിക്കുമെങ്കിലും ഇളംപ്രായത്തിലുള്ള തെങ്ങുകളിലാണ് കൂടുതല്‍ പ്രശ്‌നമായി തീരുന്നത്. അന്തരീക്ഷതാപനില വളരെ കുറഞ്ഞിരിയ്ക്കുകയും ഈര്‍പ്പാംശം കൂടിയിരിക്കുകയും ചെയ്യുന്ന വര്‍ഷക്കാലങ്ങളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.

പ്രാരംഭകാലത്ത് രോഗം കണ്ടുപിടിച്ചാല്‍ മണ്ടയില്‍ ബോര്‍ഡോ കുഴമ്പ് പുരട്ടണം. പുരട്ടുന്നതിന് മുമ്പ് രോഗബാധിതമായ ഭാഗങ്ങള്‍ വെട്ടിമാറ്റി വൃത്തിയാക്കുകയും വേണം. അതിനുശേഷം ഈ ഭാഗം അടുത്ത ഒരു പുതുനാമ്പ് ഉണ്ടാകുന്നതുവരെ കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കണം. രക്ഷപ്പെടുത്താന്‍ കഴിയാത്തവിധം രോഗം ബാധിച്ച തെങ്ങുകളെ വെട്ടി തീയിട്ടുനശിപ്പിച്ചുകളയണം.

Coconut Palm Diseases

കാറ്റുവീഴ്ച

കാറ്റുവീഴ്ച എന്ന വേരുരോഗത്തിന് ഏകദേശം 100 വര്‍ഷത്തിലേറെ പഴക്കമുണ്ട്. 1882 ല്‍ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഇത് കേരളത്തില്‍ പ്രത്യക്ഷപ്പെട്ടത് എന്നനുമാനിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് വേരുരോഗം കൂടുതലായി കാണപ്പെടുന്നത്. കേരളത്തില്‍ കൂടാതെ തമിഴ്‌നാടിലെ ചില സ്ഥലങ്ങളിലും, ഗോവയിലും ഈ രോഗം കണ്ടു വരുന്നു.
ഓലക്കാലുകള്‍ ഉള്ളിലേയ്ക്ക് വളയുക, ഓലകള്‍ പൊതുവെ മഞ്ഞനിറമാവുക, ഓലക്കാലുകളുടെ അരികുകള്‍ ഉണങ്ങിനശിക്കുക ഇവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇതിന്റെ ഫലമായി വിളവ് ഗണ്യമായി കുറയും. തേങ്ങയുടെ വലിപ്പം കുറയുന്നു. കൊപ്രയുടെ കനം കുറയുന്നു. ഈ കൊപ്രയില്‍ നിന്ന് ആട്ടിക്കിട്ടുന്ന എണ്ണയുടെ അളവും കുറവായിരിയ്ക്കും.

രോഗബാധയുള്ള തെങ്ങുകള്‍ മുറിച്ച് മാറ്റി പകരം പ്രതിരോധശേഷിയുള്ള സങ്കരയിനം തെങ്ങുകല്‍ വച്ചു പിടിപ്പിക്കുകയാണ് ഇതിന് പരിഹാരമായി ചെയ്യാനുള്ളൂ.

ഓലചീയല്‍

തെങ്ങിനെ ബാധിയ്ക്കുന്ന ഒരു കുമിള്‍ രോഗമാണ് ഓലചീയല്‍. കേരളത്തിലെ തെക്കന്‍ ജില്ലകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിലാണ് ഓലചീയല്‍ സാര്‍വ്വത്രികമായി കാണപ്പെടുന്നത്. മദ്ധ്യനാമ്പിലുള്ള ഓലക്കാലുകളുടെ അരികും മൂലകളിലും കറുത്തനിറം വ്യാപിച്ച് ചുരുങ്ങിയുണങ്ങി പോകുന്നതാണ് പ്രാഥമിക രോഗലക്ഷണം. ക്രമേണ ഇവ പൊട്ടിപ്പിളര്‍ന്നു ഒരു വിശറിയുടെ രൂപം കൈക്കൊള്ളുന്നു. ആദ്യകാലത്ത് തന്നെ വേണ്ട പ്രതിരോധനടപടി കൈക്കൊണ്ടില്ലെങ്കില്‍ എല്ലാ ഓലകളും ഈ അവസ്ഥയിലേയ്ക്ക് നീങ്ങും. തന്മൂലം ഓലകളുടെ ഉപരിതല വിസ്തീര്‍ണ്ണത്തിനും ഗണ്യമായ കുറവ് സംഭവിക്കുന്നു.

ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം മൂന്നുമാസത്തിലൊരിയ്ക്കല്‍ രോഗബാധിതമായ ഭാഗങ്ങള്‍ വെട്ടിമാറ്റിയിട്ട് തളിയ്ക്കുന്ന ഫലപ്രദമാണ്.

മഹാളി (മഞ്ഞളിപ്പ്)

തെങ്ങിനെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമാണ് മഹാളി. പെണ്‍പൂക്കള്‍, പാകമാകാത്ത കായ് കൊഴിഞ്ഞുപോകുന്നതാണ് മഹാളിയുടെ ലക്ഷണങ്ങള്‍. കായിലും പൂവിലുമെല്ലാം ചൂടുവെള്ളം വീണ് പൊള്ളിയത് പോലെയുള്ള ചെറിയ പാടുകളാണ് ആദ്യം പ്രത്യക്ഷപ്പെടുക. ക്രമേണ ഇത് അഴുകലിലേയ്ക്ക് നീങ്ങും.

ചെന്നീരൊലിപ്പ്

തെങ്ങിനെ ബാധിക്കുന്ന മറ്റൊരു രോഗമാണ് ചെന്നീരൊലിപ്പ്. തിലാവിയോപ്‌സിസ് പാരഡോക്‌സ് യാണ് ചെന്നീരൊലിപ്പിന്റെ രോഗഹേതു. തെങ്ങിന്‍ തടിയില്‍ രൂപം കൊള്ളുന്ന വിള്ളലുകളിലൂടെയും മറ്റും തവിട്ടു കലര്‍ന്ന ചുവന്ന നിറത്തിലുള്ള ദ്രാവകം ഊറിവരുന്നതാണ് രോഗലക്ഷണം. തെങ്ങിന്‍ തടിയുടെ താഴെ രൂപപ്പെടുന്ന വിള്ളലുകള്‍ ക്രമേണ തടി മുഴുവന്‍ വ്യാപിക്കും. ദ്രാവകം ഊറിവരുന്ന വിള്ളലുകള്‍ക്ക് ചുറ്റുമുള്ള ഭാഗം ചീയാന്‍ തുടങ്ങുന്നതാണ് അടുത്ത ഘട്ടം. ഇങ്ങനെയുള്ള തടിയില്‍ ഡയോകലാണ്ട്ര എന്ന കീടത്തിന്റെ ആക്രമണം ഉണ്ടാകുന്നതിനാല്‍ ചീഞ്ഞഴുകല്‍ ത്വരിതഗതിയിലാവുന്നു.

രോഗബാധിതമായ ഭാഗങ്ങള്‍ ചെത്തിമാറ്റി, മുറിവില്‍ കാലിക്‌സിന്‍ പുരട്ടുക എന്നതാണ് നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗം. രണ്ടുദിവസത്തിന് ശേഷം ഇതിന്മേല്‍ കോള്‍ടാര്‍ പുരട്ടാം. വേരില്‍ കൂടി 100 മില്ലിലിറ്റര്‍ കാലിക്‌സിന്‍ നല്കുന്നതും തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് ഇടുന്നതും നല്ലതാണ്.

Comments